പര്യവസാനം നന്നാകാൻ

പര്യവസാനം നന്നാകാനും ഇഹപര നിന്ദ്യത ഒഴിവാകാനും ഇങ്ങനെ പ്രാർഥിക്കുക:

اللهم احسن عاقبتنا في الأمور كلها
واجرنا من خزي الدنيا وعذاب الاخرة

"അല്ലാഹുവേ, ഞങ്ങളുടെ എല്ലാ കാര്യങ്ങളുടെയും പര്യവസാനം നീ നന്നാക്കേണമേ.
ഇഹലോക നിന്ദ്യതയിൽ നിന്നും പരലോകശിക്ഷയിൽ നിന്നും നീ ഞങ്ങളെ കാത്തുകൊള്ളേണമേ"

☝ പ്രവാചക വചനങ്ങളിൽ സ്ഥിരപ്പെട്ടു വന്ന, സത്യവിശ്വാസികൾ അവരുടെ നിത്യപ്രാർഥനയിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒരു പ്രാർഥനയാണത്.

നല്ല കാര്യങ്ങൾ ചെയ്യുക എന്നത് പോലെ പ്രധാനമാണല്ലോ നല്ല നിലയിൽ അവസാനിക്കുക / അവസാനിപ്പിക്കുക എന്നത്. അതിന് നമ്മുടെ  സാമർഥ്യം മാത്രം പോരാ. അല്ലാഹുവിന്റെ തൗഫീഖും വേണം. അതിനാൽ സത്യവിശ്വാസികൾ ഈ പ്രാർഥന പതിവാക്കണം.

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com

വീട്ടിൽ നിന്നിറങ്ങുമ്പോൾ

വീട്ടിൽ നിന്നിറങ്ങുമ്പോൾ അല്ലാഹുവിൽ തവക്കുലാക്കുക
----------------------------------------
باسم الله توكلت على الله
لا حول ولا قوة الا بالله
"അല്ലാഹുവിന്റെ നാമത്തിൽ.
ഞാൻ അല്ലാഹുവിൽ ഭരമേൽപിക്കുന്നു.
അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയും എനിക്കില്ല"

☝ഓരോ തവണ വീട്ടിൽ നിന്നിറങ്ങുമ്പോഴും ഈ കീർത്തനം ചൊല്ലുക. തവക്കുൽ മുറുകെ പിടിക്കുന്നവന് സമാധാനവും സംതൃപ്തിയുമുണ്ടാവുക തന്നെ ചെയ്യും.
അതിനാൽ ഓരോ തവണ വീട്ടിൽ നിന്നിറങ്ങുമ്പോഴും അർഥ ബോധത്തോടെ ഈ കീർത്തനം ചൊല്ലുന്നത് പതിവാക്കുക.

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com

മുസ്‌ലിമായി മരണപ്പെടാൻ

മുസ്ലിമായി മരിക്കാൻ!
സജ്ജന സംഘത്തിൽ ഉൾപ്പെടാൻ!!
----------------------------------------

اللهم ،فاطر السموات والارض
انت وليي في الدنيا والاخرة
توفني مسلما والحقني بالصالحين
"ആകാശ - ഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവേ, നീയാണ് ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരി; എന്നെ നീ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളിൽ ചേർക്കുകയും ചെയ്യേണമേ"

☝യൂസുഫ് നബി (അ) അല്ലാഹുവിനോട്‌ നടത്തിയ ദീർഘമായ ഒരു ആത്മഭാഷണത്തിലെ അവസാന ഭാഗമാണി പ്രാർഥന. ഇതിൽ اللهم എന്നത് പ്രാർഥനാ ആമുഖമായി ചേർത്തതാണ്. ഖുർആനിലുള്ളതല്ല. اللهم എന്നത് ഒഴിവാക്കിയിട്ടും പ്രാർഥിക്കാം. *(സൂറത്തു യൂസുഫ്‌ 101 കാണുക).*

മുസ്ലിമായി മരണപ്പെടാൻ കഴിയുക എന്നതും സജ്ജന സംഘത്തിൽ ഉൾപ്പെടാൻ കഴിയുക എന്നതും തന്നെയാണല്ലോ ഒരു സത്യവിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം! അതിനാൽ ഈ പ്രാർഥന സത്യവിശ്വാസികൾക്ക് അവരുടെ നിത്യപ്രാർഥനയിൽ ഉൾപ്പെടുത്താവുന്നതാണ്.

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com

ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിക്കുമ്പോൾ

റമദാനിലെ അവസാനത്തെ പത്തിൽ ഈ പ്രാർഥന വർധിപ്പിക്കുക:
----------------------------------------

اللهم إنك عفو تحب العفو
فاعف عنی
*"അല്ലാഹുവേ, തീർച്ചയായും നീ മാപ്പ് നൽകുന്നവനാകുന്നു. മാപ്പ് നൽകൽ നീ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ നീ എനിക്ക് മാപ്പ് നൽകേണമേ"*

☝നബി (സ) റമദാൻ അവസാന പത്തിന്റെയും അതിൽ കടന്നു വരുന്ന ലൈലത്തുൽ ഖദ്റിന്റെയും മഹത്വം വിവരിച്ചപ്പോൾ അതീവ താൽപര്യത്തോടെ ആയിശ(റ) ചോദിച്ചു: അന്ന് ഞങ്ങൾ എന്താണ് കൂടുതലായി ചെയ്യേണ്ടത്?
അപ്പോൾ ഈ പ്രാർഥന വർധിപ്പിക്കാൻ നബി (സ) നിർദ്ദേശിച്ചു.
അതിനാൽ, റമദാൻ അവസാന പത്തിൽ ഈ പ്രാർഥനാ കീർത്തനം സത്യവിശ്വാസികൾ വർധിപ്പിച്ചു കൊണ്ടേയിരിക്കണം.

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com

സൽകർമ്മങ്ങൾ സ്വീകരിക്കപ്പെടാൻ

സൽകർമങ്ങൾ സ്വീകരിക്കാൻ പ്രാർഥിക്കുക :

ربنا تقبل منا إنك انت السميع العليم

*"ഞങ്ങളുടെ നാഥാ, ഞങ്ങളിൽ നിന്ന് നീ സൽകർമങ്ങൾ സ്വീകരിക്കേണമേ. തീർച്ചയായും നീ കേൾക്കുന്നവനും അറിയുന്നവനുമാകുന്നു."*

☝ ഇബ്രാഹീം നബിയും മകൻ ഇസ്മായീൽ നബിയും കഅബ നിർമാണം എന്ന മഹത്തായ സൽകർമം പൂർത്തിയാക്കിയ ശേഷം അതിന്റെ സ്വീകാര്യതക്ക് വേണ്ടി അല്ലാഹുവിനോട് നടത്തിയ പ്രാർഥനയാണിത് *(അൽബഖറ 127 കാണുക).* മഹാന്മാരായ പ്രവാചകന്മർ പോലും അവർ ചെയ്യുന്ന സൽകർമങ്ങളുടെ സ്വീകാര്യതയ്ക്ക് വേണ്ടി ഇങ്ങനെ പ്രാർഥിച്ചുവെങ്കിൽ ഇത് നമ്മുടെയും പ്രാർഥന രീതിയാവണമെന്ന് പ്രത്യേകം പറയേണ്ടല്ലോ!

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com

സയ്യിദുൽ ഇസ്തിഗ്ഫാർ!

ഹൃദിസ്ഥമാക്കാം, പ്രാർഥിക്കാം; സയ്യിദുൽ ഇസ്തിഗ്ഫാർ!

اللهم انت ربى
لا اله الا انت،
خلقتنی وانا عبدك،
وأنا علی عهدك ووعدك  مااستطعت،
أعوذ بك من شر ما صنعت ،
أبوء لك بنعمتك علي،
وأبوء لك بذنبى، اغفر لي،
فانه لا يغفر الذنوب الا انت
*"അല്ലാഹുവേ, നീയാണെന്റെ റബ്ബ്, നീയല്ലാതെ വേറെ ആരാധ്യനില്ല, നീയാണെന്നെ സൃഷ്ടിച്ചത്. ഞാൻ നിന്റെ അടിമയുമാണ്. നിന്റെ കരാറും നിന്നോടുള്ള ഉത്തരവാദിത്തവും എനിക്ക് സാധ്യമാകുന്നത്ര ഞാൻ നിർവഹിക്കുന്നുണ്ട്. ഞാൻ ചെയ്തിട്ടുള്ളതിന്റെ തിന്മയിൽ നിന്ന് നിന്നോട് ഞാൻ രക്ഷ തേടുന്നു. നീ എനിക്ക് നൽകിയ അനുഗ്രഹങ്ങളുമായി ഞാൻ മടങ്ങുന്നു. എന്റെ പാപങ്ങളുമായി ഞാൻ നിന്നിലേക്ക് ഖേദിച്ചുമടങ്ങുന്നു. എനിക്ക് നീ പൊറുത്തുതരേണമേ. തീർച്ചയായും പാപം പൊറുക്കാൻ നീയല്ലാതെ മറ്റാരുമില്ല."*

☝ സയ്യിദുൽ ഇസ്തിഗ്ഫാർ എന്ന പേരിൽ പ്രസിദ്ധമായ ഈ കീർത്തനം പാപമോചന പ്രാർഥനകളിൽ വളരെ പ്രബലപ്പെട്ടതും മഹത്തരവുമാകുന്നു. ഫത്ഹുൽ ബാരി പതിനാലാംവാള്യത്തിൽ ബുഖാരിയുടെ 6306 നമ്പർ ഹദീസായി ഉദ്ധരിക്കപ്പെട്ടതാണിത്.
ദൃഢബോധ്യത്തോടെ പകലിൽ ഒരാൾ ഇത് പ്രാർഥിച്ച് അന്നവൻ മരണപ്പെട്ടാൽ, ദൃഢബോധ്യത്തോടെ രാത്രി ഒരാൾ ഇത് പ്രാർഥിച്ച് ആ രാത്രി അവൻ മരണപ്പെട്ടാൽ അവൻ സ്വർഗത്തിലാണെന്നും ഇതേ ഹദീസിലുണ്ട്.

☝ ഇഹ്‌തികാഫിന്റെയും ലൈലത്തുൽ ഖദ്റിന്റെയും പാപമോചന പ്രാർഥനയുടെയും അസുലഭ സൗഭാഗ്യ നിർണായക നിമിഷങ്ങളിലൂടെ കടന്നു പോകുന്ന റമദാനിന്റെ അവസാന നാളുകളെ സയ്യിദുൽ ഇസ്തിഗ്ഫാർ കൊണ്ട് നമുക്ക് ധന്യമാക്കാം.

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com

മരണാനന്തരം സൽകീർത്തിയുണ്ടാവാൻ

رب هب لي حكما والحقنی بالصالحين
واجعل لي لسان صدق في الأخرين
واجعلنى من ورثة جنة النعيم
*"എന്റെ നാഥാ, എനിക്ക് നീ വിജ്ഞാനം നൽകേണമേ. സജ്ജനങ്ങളിൽ നീ എന്നെ ചേർക്കുകയും ചെയ്യേണമേ.*

*പിൽക്കാലക്കാരിൽ നീ എനിക്ക് സൽകീർത്തി ഉണ്ടാക്കേണമേ.*

*എന്നെ നീ സുഖസമ്പൂർണമായ സ്വർഗത്തിന്റെ അവകാശികളിൽ പെടുത്തേണമേ"*.

☝ ഇബ്രാഹീം നബിയുടെ ശ്രദ്ധേയമായ പ്രാർഥനകളിൽ ചിലതാണിത് *(ഖുർആൻ - ശുഅറാ: 83 - 85 കാണുക)*. തന്റെ മരണശേഷം ആളുകൾ നല്ലത് പറയാൻ വേണ്ടിയായിരിക്കരുത് സൽകർമം ചെയ്യാൻ. അത് മതം നിരോധിച്ച ലോകമാന്യത്തിലാണ് പെടുക.
എന്നാൽ ജീവിതകാലത്ത് മറ്റുള്ളവർക്ക് നല്ല മാതൃകയാകാനും മരണശേഷം നല്ലത് പറയിപ്പിക്കാനും സാധിക്കുക എന്നത് ഒരു സത്യവിശ്വാസിയുടെ സൗഭാഗ്യം തന്നെയാണല്ലോ. ആ സൗഭാഗ്യത്തിന് വേണ്ടിയാണി പ്രാർഥന .

© ശംസുദ്ദീൻ പാലക്കോട്‌
voiceofislah.com