സ്നേഹം പങ്കുവെക്കാനുള്ളതാണ്. നീ ഒരാളെ സ്നേഹിക്കുന്നുവെങ്കിൽ അയാളോട് അത് പറയണമെന്ന് തിരുനബി (സ) പഠിപ്പിക്കുന്നു. അതായത് പരസ്പരം അറിഞ്ഞും പങ്കുവെച്ചുമാകണം സ്നേഹം കൊണ്ടുപോകേണ്ടത് എന്നർത്ഥം. സ്നേഹം എന്ന് കേൾക്കുമ്പോളേക്കും കാമാതുരമായ നോട്ടത്തോടെ കൺപുരികം മേലോട്ട് വളച്ചു കണ്ണിറുക്കി കാണിക്കുന്ന ന്യൂ ജൻ ഒരു അഡാർ ലവ് എന്ന് അർത്ഥമാക്കരുത്. ജീവിതത്തിന് അഴകേകുന്നത് സ്നേഹമാണ്. ബാഹ്യമായ മോടിയോ പുറമേ കെട്ടിവെക്കുന്ന ഭാരമോ, വഴിയിൽ നിന്ന് എറിഞ്ഞു പിടിപ്പിക്കുന്നതോ അല്ല സ്നേഹം. അത് ജീവിതത്തിന്റെ ഭാഗമാണ്. മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് സ്നേഹം ഉണ്ടാകുന്നത്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർഥവത്തായ സ്നേഹം ആർജിക്കുകയും അത് മനസ്സിൽ നിന്നും മനസ്സിലേക്ക് പങ്കുവെക്കുകയുമാണ് നാം ചെയ്യുന്നത്. പങ്കുവെക്കലിലൂടെയും പ്രയോഗത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ നമുക്ക് കഴിയണം. മനുഷ്യ മനസ്സിൽ അതിരുകളില്ലാതെ നിർലോഭം നിർഗ്ഗളിക്കേണ്ട സ്നേഹം പരിശീലനത്തിലൂടെയോ വിലകൊടുത്തോ സ്വായത്തമാക്കേണ്ട ഒന്നല്ല. സ്നേഹമെന്നാൽ ആണും പെണ്ണും തമ്മിലുള്ള പ്രണയം മാത്രമാണെന്നാണ് ചിലർ ധരിച്ചു വെച്ചിരിക്കുന്നത്. ഇത്തരത്തിൽ ചിന്തിക്കുന്നവർ യഥാർത്ഥത്തിൽ സ്നേഹത്തിന്റെ വിലയറിഞ്ഞു ആരെയും ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയാത്തവരാണ്. അവർ ഭാവനയുടെ മറ്റേതോ ലോകത്ത് ചുറ്റിക്കറങ്ങുന്നവരാണ്. ജീവിത യാഥാർഥ്യത്തിന്റെ ആഴിയിലേക്കു ഊളിയിട്ടിറങ്ങാൻ അവർ അശക്തരാണ്.
യഥാർത്ഥ സ്നേഹമെന്നത് സത്യസന്ധമാണ്. അതാണ് നാം കണ്ടെത്തേണ്ടത്. സത്യസന്ധമല്ലാത്തതിനായി സമയം കളയരുത്. തന്റെ പത്തു മക്കളിൽ ഒരാളെപ്പോലും ഇന്നേ വരെ സ്നേഹ ചുംബനം നല്കിയിട്ടില്ലാത്ത ഒരു മനുഷ്യന്റെ മുന്നിൽ വെച്ച് കാരുണ്യത്തിന്റെ പ്രവാചകൻ തന്റെ പേരക്കുട്ടിക്ക് സ്നേഹ ചുംബനം നൽകിയപ്പോൾ അന്തം വിട്ടു അന്ധാളിച്ചു പോയ ആ മനുഷ്യൻ അത്ഭുതത്തോടെ ചോദിച്ചു പ്രവാചകരെ നിങ്ങൾ കുട്ടികളെ ചുംബിക്കുകയോ? അവിടുന്ന് പ്രതിവചിച്ചു: 'അതെ', അപ്പോൾ അയാൾ പറഞ്ഞു : 'അല്ലാഹു തന്നെ സത്യം എനിക്ക് പത്തു മക്കളുണ്ടായിട്ട് അവരിൽ ഒരാളെപ്പോലും ഇന്നേവരെ ഞാൻ ചുംബിച്ചിട്ടില്ല.' "കരുണയില്ലാത്തവന് കരുണ ചൊരിയപ്പെടില്ല" എന്നാണു പ്രവാചകൻ (സ) അയാളോട് മറുപടി പറഞ്ഞത്.
അതെ സ്നേഹവും കാരുണ്യവും മനസ്സിന്റെ വലിയ ഗുണങ്ങളാണ്. സ്‌നേഹമാണഖില സാരമൂഴിയില്‍
സ്‌നേഹസാരമിഹ സത്യമേകമാം.' എന്ന കവിയുടെ വാക്കു എത്ര അർത്ഥവത്താണ്. പരസ്പര സ്‌നേഹവും കാരുണ്യവും തുളുമ്പിനില്‍ക്കുന്ന, ഗുണകാംക്ഷയും അനുകമ്പയും നിറഞ്ഞൊഴുകുന്ന, ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന, സുഖത്തിലും ദുഖത്തിലും ഒപ്പമുണ്ടാകുന്ന സ്നേഹാർദ്രമായ ഒരു കുടുംബം എത്ര സുന്ദരം. ആ ജീവിതം എത്ര ഭംഗിയുള്ളത്. പുണ്യ നാടായ മക്കയിലെ വർത്തക പ്രമാണിയായിരുന്ന ബീവി ഖദീജയും (റ), ഖാതിമുന്നബിയായ പുണ്യ റസൂൽ മുഹമ്മദ് മുസ്തഫയും (റ) ഒരുമിച്ചപ്പോൾ സ്നേഹത്തിന്റെ ലോകോത്തര സുന്ദര മാതൃകയുടെ പുതിയ അദ്ധ്യായം കുറിക്കുകയായിരുന്നു. ഓർക്കുമ്പോൾ പോലും അത്തറിന്റെ പരിമളം അടിച്ചു വീശുന്ന വിശുദ്ധമായ സ്നേഹബന്ധം. എന്നാൽ ആ സ്നേഹ ബന്ധത്തെപ്പോലും കച്ചവടവല്ക്കരിക്കാൻ തുനിയുന്ന ചിലരുടെ നിലപാടുകൾ അപലപനീയമാണ്. മനസ്സ് നിറഞ്ഞു സ്നേഹം ചൊരിയാൻ കഴിയുന്നവർ ഒത്തു കൂടുന്ന ഒരു സമൂഹവും സ്നേഹ സൗരഭ്യം നിറഞ്ഞതാകും. അത്തരത്തിലുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനു വേണ്ടി കൂടിയാണ് ദൈവീക പ്രവാചകന്മാർ കടന്നു വന്നത്.
'സ്‌നേഹിക്കയുണ്ണി നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും
ദ്വേഷം ദ്വേഷത്തെ നീക്കീടാ
സ്‌നേഹം നീക്കീടുമോര്‍ക്ക നീ.''
മറ്റുള്ളവർ നമ്മുടെ ശത്രുക്കളെന്നു കരുതി തൊട്ടതിനും പിടിച്ചതിനുമെല്ലാം തമ്മില്‍ തല്ലുകയും കൊലവിളി നടത്തുകയും ചെയ്യുന്ന മനുഷ്യർ ഈ വരികളുടെ സാരം മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ആയുധങ്ങള്‍ കൊണ്ടല്ല, മനസ്സിൽ നിന്ന് ശത്രുതയും വെറുപ്പും ഒഴിവാക്കി അഹിംസയും, കരുണയും, സ്‌നേഹവും കൊണ്ടാണ് നാം മണ്ണും മനസ്സും കീഴടക്കേണ്ടത്.
© M Nazer Madani