പരിഗണന ലഭിക്കണമെങ്കിൽ

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യന്‍ സകലവഴികളും അവലംബിച്ചേക്കും. ഭൌതികവും ദ്രിശ്യവുമായ എല്ലാ വഴികളും അടഞ്ഞതായി കണ്ടാല്‍ ചില അവിവേകികള്‍ ജീവനോടുക്കിയേക്കും. എന്നാല്‍ ഒരു ദൈവവിശ്വാസി പ്രയാസങ്ങളില്‍ നിന്നും രക്ഷനേടാന്‍ എന്ത്ചെയ്യും? താന്‍ വിശ്വസിക്കുന്ന ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഈ സമര്‍പ്പണം വിശ്വാസിക്ക് പ്രതീക്ഷയും പ്രത്യാശയും പ്രദാനം ചെയ്യുന്നു. അപ്പോള്‍ ഒരു വിശ്വാസിയില്‍ ആദ്യാന്ത്യമുണ്ടാകുന്ന വിനയത്തിന്റെയും ആരാധനയുടെയും ഭാവമാകുന്നു ദുആ അഥവാ പ്രാര്‍ത്ഥന. അത് കൊണ്ട് തന്നെ പ്രാര്‍ത്ഥന ഇല്ലാത്ത ആരാധനയില്ല. പ്രവര്‍ത്തനമില്ലാതെ പ്രാര്‍ത്ഥന കൊണ്ട് മാത്രം പ്രയോജനവുമില്ല. പ്രവര്‍ത്തനവും പ്രാര്‍ഥനയും പരസ്പര പൂരകങ്ങളാണ്. അഹങ്കാരികള്‍ യാതൊരു ആരാധനയും ചെയ്യുന്നവരല്ല. പ്രാര്‍ഥിക്കാതിരിക്കുന്നത് അഹങ്കാരമാണ്. പ്രാര്‍ത്ഥനക്കര്ഹനായ നാഥനോട് പ്രാര്‍ഥിക്കാത്തവര്‍ നരകത്തില്‍ നിന്ദ്യരായി പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ്. "നിങ്ങളുടെ നാഥന്‍ പറഞ്ഞിരിക്കുന്നു, നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുവിന്‍. നിങ്ങള്‍ക്ക് ഞാന്‍ ഉത്തരം ചെയ്യാം. എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നവരാരോ അവര്‍ നിന്ദ്യരായി ആളിക്കത്തുന്ന നരകത്തില്‍ പ്രവേശിക്കുന്നതാണ്." [40:60]

പ്രാര്‍ഥിച്ചാലും ഇല്ലെങ്കിലും വിധി എന്താണോ അതുപോലെ സംഭവിക്കുമെന്ന് സമാശ്വസിച്ചു പ്രാര്‍ഥിക്കാതിരിക്കല്‍ ശരിയാണോ? അതല്ല, വിധിയില്‍ വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നതോടൊപ്പം പ്രാര്‍ഥിക്കുകകൂടി ചെയ്യേണ്ടതുണ്ടോ? ഇതില്‍ ഏതാണ് ഉത്തമം എന്ന വിഷയം പൂര്‍വികന്മാര്‍ ചര്‍ച്ച ചെയ്യുകയും 'പ്രാര്‍ഥിക്കണം' എന്നതിനാണ് തെളിവുകളുടെ പിന്‍ബലവും പ്രാധാന്യവും എന്ന് അവര്‍ കണ്ടെത്തുകയും ചെയ്തു. ഉത്തരം കിട്ടിയാലും ഇല്ലെങ്കിലും അല്ലാഹുവിന്റെ കല്പന അനുസരിക്കലായതിനാല്‍ പ്രാര്‍ത്ഥനക്ക് പ്രതിഫലവും ലഭിക്കുന്നതാണ്. എത്ര യോഗ്യനായിരുന്നാലും പ്രാര്‍ത്ഥനയില്ലെങ്കില്‍ അല്ലാഹു പരിഗണിച്ചു കൊള്ളണമെന്നില്ല. ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നവരെയാണ് അല്ലാഹു പരിഗണിക്കുക. അല്ലാഹു പറയുന്നു : "നബിയെ, പറയുക : നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്? എന്നാല്‍ നിങ്ങള്‍ നിഷേധിച്ചുതള്ളിയിരിക്കുകയാണ്. അതിനാല്‍ ശിക്ഷ അനിവാര്യമായിരിക്കും." [25 :77]

© സി പി ഉമര്‍ സുല്ലമി

നന്ദിയുള്ളവരാവുക

"ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുകയും, എന്നോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുകയും ചെയ്യുവിന്‍. എങ്കില്‍ നിങ്ങളോടുള്ള കരാര്‍ ഞാനും നിറവേറ്റാം. എന്നെ മാത്രമേ നിങ്ങള്‍ ഭയപ്പെടാവൂ". [അദ്ധ്യായം 2 ബഖറ 40]

ഏറ്റവും അധികം പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടത് ഇസ്റാഈല്‍ വംശത്തില്‍ നിന്നായിരുന്നു. അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവരായിരുന്നു അവര്‍. ഈ അനുഗ്രഹങ്ങള്‍ക്ക് അര്‍ഹമായ നിലയില്‍ നന്ദി കാണിക്കാന്‍ അവര്‍ സന്നദ്ധരായില്ല. അതിനാല്‍ ലഭിച്ച അനുഗ്രഹങ്ങളെ ഓര്‍ത്തുനോക്കാനും അവയ്ക്ക് നന്ദി കാണിക്കാനുമുള്ള ആഹ്വാനമാണ് അല്ലാഹു ഇവിടെ നല്‍കുന്നത്. വചനത്തിലെ അഭിസംബോധന ബനൂഇസ്രാഈല്യരാണെങ്കിലും ഇക്കാലത്തെ മുഴുവന്‍ മനുഷ്യര്‍ക്കും ബാധകമാണിത് എന്നതില്‍ തര്‍ക്കമില്ല.

അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നവരാണ് നാം. എണ്ണിയാലൊതുങ്ങാത്ത ഇവ നമുക്ക് തന്നത് അല്ലാഹു മാത്രം. അത് ഓര്‍ക്കാനും അവന്‍റെ കല്‍പ്പനകള്‍ അനുസരിച്ചു അവനു നന്ദി കാണിക്കാനും നമുക്ക് ബാധ്യതയുണ്ട്. അല്ലാഹുവിനോട് നാം ചെയ്ത പ്രതിജ്ഞകളും കരാറുകളും പാലിക്കാനും നാം ബാധ്യസ്ഥരാണ്. അല്ലാഹു നമുക്ക് വാഗ്ദാനം ചെയ്യുന്ന മഹത്തായ പ്രതിഫലം അവന്‍ തരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. "നിങ്ങള്‍ നന്ദി കാണിക്കുന്നവരായാല്‍ ഞാന്‍ കൂടുതല്‍ തന്നു കൊണ്ടിരിക്കും" എന്ന് ഖുര്‍ആന്‍ പറയുന്നു. "എന്‍റെ അടിമ എന്നെ ഏതു രീതിയില്‍ സമീപിക്കുന്നുവോ അതിനനുസരിച്ച സമീപനം എന്‍റെ ഭാഗത്തുമുണ്ടാകും" എന്ന് അല്ലാഹു പറഞ്ഞതായി നബി (സ) പഠിപ്പിക്കുന്നു. ഏതു കാലാവസ്ഥയിലും സാഹചര്യങ്ങളിലും അഭൌതികമായി ഭയപെടെണ്ടവന്‍ അല്ലാഹു മാത്രമാണ്. മനുഷ്യന്‍റെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അല്ലാഹുവിന്‍റെ പരീക്ഷണമായിരിക്കാം. എല്ലാ ചുറ്റുപാടുകളിലും മനുഷ്യന്‍ ഭയപ്പെടേണ്ടത് അല്ലാഹുവിനെ മാത്രമാണ്. അവന്‍റെ അറിവില്‍ പെടാതെ ഒന്നും ചെയ്യാനോ പറയാനോ മനുഷ്യന് കഴിയില്ല. അതിനാല്‍ അവനെ സൂക്ഷിക്കുക. അതാണ്‌ വിജയ മാര്‍ഗം.

© അബ്ദു സലഫി

സംഗീതം ഹറാമാണോ?

സംഗീതം ഹറാമാണോ?

സംഗീതത്തിലെ 'സ' കേൾക്കുമ്പോഴേക്ക് ഹറാം ഫത്‌വ പുറപ്പെടുവിച്ച് ഹാലിളകുന്ന സുഹൃത്തുക്കളുണ്ട് . അവരോട് തർക്കിക്കാനുള്ള പാണ്ഡിത്യമൊന്നും എനിക്കില്ല. അവരിത് വായിക്കുകയും വേണ്ട..

എന്നാൽ അതിതീവ്ര ആത്മീയതയുടെ ഇരുണ്ട മുറികളിൽ നിന്ന് മാറി നിന്ന് അല്പമൊരു ശുദ്ധവായു ശ്വസിക്കണമെന്ന് കരുതുന്ന നിരവധി പേരുണ്ട് ഇസ്‌ലാമിക വിശ്വാസികളിൽ. അവർക്ക് വായിക്കാനായി പ്രബോധനം വാരികയുടെ ഒരു പഴയ ലക്കത്തിൽ കണ്ട ചോദ്യോത്തര പംക്തിയിൽ നിന്നുള്ള ഏതാനും ഭാഗങ്ങൾ.

൦ ൦ ൦

"നബിതിരുമേനി ഗാനാലാപനവും വാദ്യോപകരണങ്ങളുടെ ഉപയോഗവും അംഗീകരിക്കുകയും ചിലപ്പോഴെല്ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ അനിഷേധ്യമായി തെളിഞ്ഞു വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍:

1. ആഇശ(റ) പറയുന്നു: അന്‍സാറുകളില്‍പെട്ട രണ്ടു പെണ്‍കുട്ടികള്‍ എന്റെ അടുത്തിരുന്ന് 'ദഫ്ഫുകള്‍ കൊട്ടി' പാട്ടുപാടുന്നത് കേട്ടുകൊണ്ട് അബൂബക്കര്‍(റ) വീട്ടിലേക്ക് വന്നു. 'ബുആസ്' യുദ്ധഗീതങ്ങളായിരുന്നു അവര്‍ ആലപിച്ചിരുന്നത്. അവര്‍ പ്രഫഷനല്‍ ഗായികമാരായിരുന്നില്ല. 'ദൈവദൂതന്റെ വീട്ടില്‍ വെച്ച് പിശാചിന്റെ വീണകള്‍ ആലപിക്കുകയോ?' എന്ന് ഇത് കേട്ട് അബൂബക്കര്‍(റ) ചോദിച്ചു. ഒരു പെരുന്നാള്‍ ദിവസമായിരുന്നു അത്. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അബൂബക്കറേ! എല്ലാ ജനതക്കും ഓരോ സുദിനങ്ങളുണ്ട്. ഇന്ന് നമ്മുടെ സുദിനമാണ്. ചില റിപ്പോര്‍ട്ടുകളില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞതായി കാണാം: അവര്‍ പാടിക്കൊള്ളട്ടെ അബൂബക്കറേ! ഇന്ന് നമ്മുടെ പെരുന്നാള്‍ ദിനമല്ലേ? (ബുഖാരി, മുസ്‌ലിം, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, ബൈഹഖി).

2. സാഇബുബ്‌നില്‍ യസീദ് പറയുന്നു: നബി(സ)യുടെ അടുത്ത് ഒരു സ്ത്രീ വന്നു. അപ്പോള്‍ നബി(സ) ആഇശയോട് ചോദിച്ചു: ഇവള്‍ ആരാണെന്ന് നിനക്കറിയാമോ? ഇല്ലായെന്ന് ആഇശ(റ) മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ഇവര്‍ ഇന്ന ഗോത്രക്കാരുടെ ഗായികയാണ്. നിനക്കവളെ കേള്‍ക്കണമോ? വേണമെന്ന് ആഇശ(റ) മറുപടി പറഞ്ഞപ്പോള്‍ നബി(സ) അവര്‍ക്ക് ഒരു സംഗീതോപകരണം നല്‍കി. അവള്‍ അതുപയോഗിച്ച് പാട്ടുപാടുകയും ചെയ്തു (അഹ്മദ്).

3. ബുറൈദ അല്‍ അസ്‌ലമിയില്‍നിന്ന് നിവേദനം: നബി(സ) ഒരു യുദ്ധത്തിന് ശേഷം തിരിച്ചുവരികയായിരുന്നു. അപ്പോള്‍ ഒരു കറുത്ത വനിത പറഞ്ഞു: ദൈവദൂതരേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാല്‍ താങ്കള്‍ക്ക് മുന്നില്‍ ദഫ്ഫ് മുട്ടി പാടുമെന്ന് ഞാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ട്. അപ്പോള്‍ തിരുമേനി അവളോടു പറഞ്ഞു: നീ നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ കൊട്ടിപ്പാടിക്കൊള്ളൂ. ഇല്ലെങ്കില്‍ വേണ്ട. അപ്പോളവര്‍ കൊട്ടിപ്പാടാന്‍ തുടങ്ങി (തുര്‍മുദി).

4. ഇബ്‌നു അബ്ബാസ് നിവേദനം ചെയ്യുന്നു: ആഇശയുമായി കുടുംബ ബന്ധമുള്ള ഒരു സ്ത്രീയെ അന്‍സാറുകളില്‍പെട്ട ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു. അവളെ അണിയിച്ചയച്ചപ്പോള്‍, പാട്ടുപാടുന്ന ആരെയെങ്കിലും അവളോടൊപ്പം അയച്ചിട്ടുണ്ടോ എന്ന് നബി(സ) ചോദിച്ചു. ഇല്ല എന്ന് ആഇശ(റ) പറഞ്ഞപ്പോള്‍, അന്‍സാറുകള്‍ക്ക് പാട്ട് ഇഷ്ടമാണെന്നും പാട്ടുകാരികളെ അവളോടൊപ്പം അയക്കാമായിരുന്നില്ലേ എന്നും നബി(സ) ചോദിച്ചു (ഇബ്‌നു മാജ).

ഈ സംഭവങ്ങളെല്ലാം സംഗീതത്തിനും ഗാനാലാപനത്തിനും നേരെ പ്രവാചകന്റെ നിലപാട് എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നു. അതേ അവസരത്തില്‍ പാട്ടിനെയും സംഗീതത്തെയും വിലക്കിക്കൊണ്ടും വാദ്യോപകരണങ്ങള്‍ നശിപ്പിക്കാനാണ് ഞാന്‍ നിയുക്തനായതെന്ന് പറഞ്ഞുകൊണ്ടും ഉദ്ധരിക്കപ്പെടുന്ന നിവേദനങ്ങളെല്ലാം അതീവ ദുര്‍ബലങ്ങളും അസ്വീകാര്യങ്ങളുമാണ്. ഖാദീ അബൂബക്കര്‍ ഇബ്‌നുല്‍ അറബി, ഇമാം ഗസാലി, ഇബ്‌നു ഹസമ്, ഇബ്‌നുന്നഹ്‌വി എന്നീ പൂര്‍വിക പണ്ഡിതരെല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മഹ്മൂദ് ശല്‍തൂത്, മുഹമ്മദുല്‍ ഗസ്സാലി, ഡോ. യൂസുഫുല്‍ ഖറദാവി തുടങ്ങിയ ആധുനിക പണ്ഡിതന്മാര്‍ക്കും ഇതേ വീക്ഷണം തന്നെയാണ് ഉള്ളത്. ഇനി സംഗീതോപകരണങ്ങള്‍ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹദീസുകള്‍ പ്രബലമാണെന്ന് വെച്ചാല്‍ തന്നെ, അവ ഏതൊരു സാഹചര്യത്തിലാണ് വിലക്കപ്പെടുന്നതെന്ന് പ്രസതുത നിവേദനങ്ങള്‍ ശ്രദ്ധിച്ചാല്‍ ബോധ്യപ്പെടും. മദ്യവും മദിരാക്ഷിയും അനുവദനീയമായിക്കരുതുന്ന ഒരു സമൂഹത്തെയാണ് അത്തരം റിപ്പോര്‍ട്ടുകളില്‍ വിമര്‍ശിക്കുന്നത്. പാട്ടും കൂത്തും മദ്യപാനവും വ്യഭിചാരവും ഒരു സംസ്‌കാരത്തിന്റെ മുഖമുദ്രയാകുന്നതിനെയാണ് അവ തള്ളിപ്പറയുന്നത്.

(പ്രബോധനം വാരിക, ഏപ്രിൽ 2012)

© ബഷീർ വള്ളിക്കുന്ന്

മാതൃകാ ജീവിതം അനിവാര്യം

മുസ്‌ലിംകളുടെ മാതൃകാ യോഗ്യമായ ജീവിതം കണ്ട് മറ്റുള്ളവര്‍ ഇസ്‌ലാമിനെ മനസിലാക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെടണം. ലോകത്ത് ഇസ്‌ലാം ആ വഴിക്കാണ് അധികം പ്രചരിച്ചത്. കേരളത്തില്‍ കച്ചവടാവശ്യാര്‍ത്ഥം വന്ന അറബികളുടെ സത്യസന്ധതയും കൃത്യതയും ജീവിത വിശുദ്ധിയും ഇവിടുത്തെ ഹൈന്ദവരെ ആകര്‍ഷിക്കുകയായിരുന്നു. ഇന്നും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരില്‍ പ്രതികൂല സാഹചര്യമുണ്ടായിട്ടും പാശ്ചാത്യ ലോകത്ത് എത്ര പേരാണ് ഇസ്‌ലാമിലേക്കാകര്‍ഷിക്കുന്നത്. പ്രസിദ്ധ അറബി എഴുത്തുകാരനായ അബ്ദുല്‍ ബാസിത് ഇസ്സുദ്ദീന്‍ എഴുതുന്നു: ‘പാശ്ചാത്യ ലോകത്ത് മതമൂല്യങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കുന്ന ഒരു മുസ്‌ലിം ജനശ്രദ്ധയാകര്‍ഷിക്കുന്നു. അവന്റെ വൃത്തിയും പെരുമാറ്റത്തിലെ മാന്യതയും വര്‍ത്തമാനത്തിലെ സത്യനിഷ്ഠയും പുഞ്ചിരിയുമെല്ലാം ജനങ്ങളെ ആകര്‍ഷിക്കുന്നു’- തുടര്‍ന്ന് ഒരു മുസ്‌ലിം രോഗിയുടെ വൃത്തിയും കൃത്യനിഷ്ഠയും കണ്ട് ഒരു ആസ്പത്രി ജീവനക്കാരന്‍ ഇസ്‌ലാം സ്വീകരിച്ച സംഭവം അദ്ദേഹം ഉദ്ധരിക്കുന്നു. അതേ അവസരം ഇന്ന് ഇസ്‌ലാമിനെതിരിലുള്ള എറ്റവും വലിയ ഭീഷണി മുസ്‌ലിംകള്‍ തന്നെയാണ്. ഐ.എസ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങള്‍ എത്രയാണ് ഇസ്‌ലാമിന്റെ സുന്ദരമുഖം വികൃതമാക്കുന്നത്. കേരളത്തിലെ മതപരിവര്‍ത്തന സംഭവങ്ങളെ ഐ.എസുമായി ബന്ധിപ്പിക്കുന്ന പ്രവണത ശക്തമാണ്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ മതപണ്ഡിതന്മാരും മതസംഘടനകളും മഹല്ലുകളും ഖത്തീബുമാരുമെല്ലാം തീവ്രവാദത്തിനെതിരില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തേണ്ടത് അനിവാര്യമാണ്. നിരപരാധികളെ കൊല്ലുന്ന നടപടി സ്വര്‍ഗ പ്രവേശനത്തിനല്ല, മറിച്ച് ദൈവ കോപത്തിനും നരകാഗ്നിക്കിരയാകാനുമാണ് കാരണമാവുക എന്ന് ധരിപ്പിക്കേണ്ടതുണ്ട്.

© മുഹമ്മദ് കുട്ടശ്ശേരി

ഛെ എന്നുപോലും പറയരുത്‌

"തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. 'എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ' എന്ന് നീ പറയുകയും ചെയ്യുക." [അദ്ധ്യായം 17 ഇസ്‌റാഅ് 23,24]

വൃദ്ധരായ മാതാപിതാക്കൾ മക്കളെ സംബന്ധിച്ചടുത്തോളം ഒരു ദൈവിക പരീക്ഷയാണ്. മക്കൾ സ്വർഗ്ഗാവകാശികളോ അതോ നരകാവകാശികളോ എന്ന് അപ്പോൾ തീരുമാനിക്കപ്പെടും. അബൂ ഹുറൈറ (റ) റിപ്പോർട്ട്‌ ചെയ്യുന്ന ഒരു ഹദീസ്‌ ഇങ്ങനെ : നബി (സ) പറഞ്ഞു : "അവൻ നിന്ദ്യനാവട്ടെ, അവൻ നിന്ദ്യനാവട്ടെ". അപ്പോൾ സഹാബികൾ ചോദിച്ചു : "ആരാണ് റസൂലേ അത്‌?" റസൂൽ (സ) പറഞ്ഞ മറുപടി ഇങ്ങനെ : "വാർദ്ധക്യം ബാധിച്ച മാതാപിതാക്കളേയോ അവരിൽ ഒരാളേയോ ലഭിച്ചിട്ടും സ്വർഗ്ഗത്തിൽ പ്രവേശിക്കാത്തവൻ!" [മുസ്‌ലിം]

© ഇസ്‌ലാം വാള്യം 3