ജുമുഅ ദിവസം

"സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന്‌ വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക്‌ നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം." [അദ്ധ്യായം 62 ജുമുഅ 9,10]

അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി : "വല്ലവനും വെള്ളിയാഴ്ച ദിവസം ജനാബത്തു കുളിക്കും പോലെ കുളിച്ചു. എന്നിട്ട് ജുമുഅഃക്ക് പുറപ്പെട്ടു. എന്നാല്‍ അവന്‍ ഒരു ഒട്ടകത്തെ ബലി കഴിച്ചവന് തുല്യനാണ്. രണ്ടാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ ജുമുഅക്ക് പോയതെങ്കില്‍ അവന്‍ ഒരു പശുവിനെ ബലികഴിച്ചവനു തുല്യനാണ്. മൂന്നാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ കൊമ്പുള്ള ഒരു ആടിനെ ബലി കഴിച്ചവന് തുല്യനാണ്. നാലാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ ഒരു കോഴിയെ ബലികഴിച്ചവന് തുല്യനാണ്. അഞ്ചാമത്തെ മണിക്കൂറിലാണ് ഒരുത്തന്‍ പോയതെങ്കില്‍ അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഒരു കോഴിമുട്ട നല്‍കിയവന് തുല്യനാണ്. അങ്ങനെ ഇമാമ് പള്ളിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞാല്‍ അല്ലാഹുവിന്റെ സ്മരണ വാക്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുവാന്‍ മലക്കുകള്‍ അവിടെ ഹാജറാവും." [ബുഖാരി]