"(അല്ലാഹു) പറഞ്ഞു: 'എന്‍റെ കാരുണ്യമാകട്ടെ സര്‍വ്വ വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കും'."
[അദ്ധ്യായം 7 അഅ്റാഫ് 156]
നബി (സ) പറഞ്ഞു: "അല്ലാഹു കാരുണ്യത്തെ നൂറായി വിഭജിച്ചിരിക്കുന്നു. അതിലെ തൊണ്ണൂറ്റി ഒൻപതെണ്ണവും തന്നിൽ തന്നെ സൂക്ഷിച്ചു വെച്ചിരിക്കുന്നു. ഒരെണ്ണം മാത്രമാണ് ഭൂമിയിലേക്കിറക്കിയത്. ആ ഒരു ശതമാനം കൊണ്ട് മാത്രമാണ് സൃഷ്ടികൾ പരസ്പരം കരുണ കാണിക്കുന്നത്. തന്റെ കുട്ടിയുടെ മേൽ കുളമ്പ് തട്ടുമോ എന്ന് പേടിച്ച് കുട്ടിയിൽ നിന്ന് കുതിര കാലുയർത്തുന്നതു പോലും ആ ഒരു ശതമാനം കാരുണ്യം കൊണ്ടാണ്." [ബുഖാരി]
അപ്പോൾ 99 ശതമാനം കാരുണ്യം തന്നിൽ നിക്ഷേപിച്ചുവെച്ച അല്ലാഹുവിന്റെ കാരുണ്യം എത്രമാത്രമായിരിക്കും? ആ കാരുണ്യം ഒരു പ്രത്യേക വിഭാഗത്തിനു മാത്രമുള്ളതല്ല. എല്ലാ വിഭാഗത്തേയും ഉൾകൊള്ളുന്നതാണെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുള്ളതാണല്ലൊ. ഈയൊരു വിശ്വാസം സത്യവിശ്വാസികളിൽ ഉണ്ടായാൽ പാപങ്ങൾ പൊറുത്തു കിട്ടാനോ ദുരിതങ്ങൾ അകറ്റാനോ ആഗ്രഹങ്ങൾ സഫലീകരിക്കാനോ അല്ലാഹുവിനെയല്ലാതെ മറ്റൊരുവനെ സമീപിക്കുകയോ അല്ലാഹുവിന്റേയും അവരുടേയും ഇടയിൽ മധ്യവർത്തികളേയോ ശുപാർശ്ശകരേയോ സ്വീകരിക്കുകയോ ചെയ്യാൻ അവരുടെ വിശ്വാസം അനുവദിക്കുകയോ ഇല്ല. അതുകൊണ്ടാണ് അങ്ങനെയെല്ലാം ചെയ്യുന്ന ബഹുദൈവ വിശ്വാസികൾ അല്ലാഹു പരമകാരുണികൻ (റഹ്മാൻ) ആണെന്ന് വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതിരുന്നത്. അതു വിശ്വസിച്ചാൽ പിന്നെ അവരുടെ ദൈവങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല.
✍സി പി ഉമർ സുല്ലമി