അറിവുള്ളവർ അവനെ ഭയക്കും

"നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വ്വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്‌. മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്‌. അല്ലാഹുവെ ഭയപ്പെടുന്നത് അവന്‍റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു."
[അദ്ധ്യായം 35 ഫാത്വിര്‍ 27, 28]

വ്യാഖ്യാനം :

1.പ്രകൃതിയിലെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ച ശേഷമാണ് അറിവുള്ളവരാണ് അല്ലാഹുവിനെ ശരിക്കും ഭയപ്പെടുക എന്ന് ഇവിടെ പറയുന്നത്. ശാസ്ത്രീയമായ അറിവാണ് ഇവിടെ വിവക്ഷ.

2.അല്ലാഹുവിന്‍റെ അസ്ത്വിത്വം പ്രകൃതിയിലെ അത്ഭുതങ്ങളിലൂടെ മനസ്സിലാക്കിയാല്‍ മാത്രമാണ് അടിയുറച്ച വിശ്വാസം ഉണ്ടാവുക.

3.നമ്മുടെ ദുഖത്തില്‍ നിന്നും സന്തോഷത്തില്‍ നിന്നും അല്ലാഹുവിന്‍റെ അസ്ത്വിത്വം ഗ്രഹിച്ചാല്‍ വിശ്വാസത്തില്‍ ഉറപ്പ് ഉണ്ടാവുകയില്ല. ദുഃഖം അവസാനിച്ചു സുഖം ലഭിച്ചാല്‍ അല്ലാഹുവിനെ മറക്കും. സുഖം നഷ്ടപ്പെട്ടാല്‍ അല്ലാഹുവിനെ നിഷേധിക്കും. ഇത്തരം മനുഷ്യന്മാരെ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്.

4.'പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ചുവോ' എന്നതില്‍ നിന്നാണ് ചിലര്‍ അല്ലാഹുവിനെ മനസ്സിലാക്കുക. ഇതും അടിസ്ഥാനരഹിതമായതാണ്. അല്ലാഹുവിന്‍റെ അസ്ത്വിത്വം (വുഈദ്) നാം ശരിക്കും മനസ്സിലാക്കേണ്ടത് പ്രകൃതിയിലെ അത്ഭുതങ്ങളില്‍ നിന്നും വേദഗ്രന്ഥങ്ങളിലെ അത്ഭുതങ്ങളില്‍ നിന്നുമായിരിക്കണം.

5.മതപണ്ഡിതന്മാരില്‍  അല്ലാഹുവില്‍ അടിയുറച്ച വിശ്വാസം ഉള്ളവര്‍ വളരെ കുറവാണ്. ഇതിനുള്ള കാരണം പ്രകൃതിയിലെ അത്ഭുതങ്ങള്‍ അവര്‍ പഠിക്കാത്തത് കൊണ്ടാണ്. ഇത് കൊണ്ടാണ് ഖുര്‍ആന്‍ ഈ വിജ്ഞാനത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നത്. അനിവാര്യമാക്കുന്നതും.

✍അബ്ദുസ്സലാം സുല്ലമി