"ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ, രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ത്ഥിക്കുക. അതിന്‍റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക. അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.
തീര്‍ച്ചയായും രാത്രിയില്‍ എഴുന്നേറ്റു നമസ്കരിക്കല്‍ കൂടുതല്‍ ശക്തമായ ഹൃദയസാന്നിദ്ധ്യം നല്‍കുന്നതും വാക്കിനെ കൂടുതല്‍ നേരെ നിര്‍ത്തുന്നതുമാകുന്നു." [അദ്ധ്യായം 73 മുസമ്മിൽ 1,2,3,4 & 6]
🔳നബിയുടെ പ്രബോധനത്തിന്റെ ആരംഭത്തിൽ രാത്രി നമസ്കാരം നബി (സ)ക്കും മുസ്‌ലിംകൾക്കും നിർബന്ധമായിരുന്നു. അഞ്ചു നേരത്തെ നമസ്കാരം നിർബന്ധമാക്കിയപ്പോൾ രാത്രിനമസ്കാരത്തിന്റെ നിർബന്ധാവസ്ഥ നബി (സ)യിൽ സ്ഥിരപ്പെടുകയും മറ്റുള്ളവർക്ക് നിർബന്ധമില്ലാത്ത വലിയൊരു പുണ്യകർമ്മമായി മാറ്റുകയും ചെയ്തു എന്ന് ആയിശ (റ) അഭിപ്രായപ്പെടുന്നു. (മുസ്‌ലിം). ഈ റിപോർട്ടാണ് ഖുർആനും നബിചര്യയുമായി ഏറ്റവും യോജിക്കുന്നത്. രാത്രിയുടെ പകുതി എഴുനേറ്റ് നമസ്കരിക്കുക. അല്ലെങ്കിൽ മൂന്നിൽ ഒരുഭാഗമായി ചുരുക്കുക. അതുമല്ലെങ്കിൽ മൂന്നിൽ രണ്ടുഭാഗമായി വർദ്ധിപ്പിക്കുക. ഇപ്രകാരം സൗകര്യം പോലെ ചെയ്യുവാനുള്ള സ്വാതന്ത്ര്യം നൽകുകയാണ് അല്ലാഹു. അതുപോലെ ഖുർആൻ സാവകാശം അർത്ഥം മനസ്സിലാക്കിക്കൊണ്ട് ഓതുകയും ചെയ്യുക.
രാത്രി ഉറങ്ങിയശേഷം അതിന്റെ അന്ത്യയാമങ്ങളിൽ എഴുനേറ്റ് നമസ്കരിച്ചാൽ നാവ് കൊണ്ട് പാരായണം ചെയ്യുന്നത് മനസ്സുമായി യോജിക്കുവാൻ ഏറ്റവും നല്ല സമയമാണ്. അതുപോലെ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുവാനും പാരായണത്തിൽ പിഴവു സംഭവിക്കാതിരിക്കുവാനും ഖുർആന്റെ ആശയം വേഗം മനസ്സിലാക്കുവാനും പറ്റിയ സമയം കൂടിയാണത്.
✍അബ്ദുസ്സലാം സുല്ലമി