നരകം കാണിക്കപ്പെടുമ്പോൾ

91 ദുര്‍മാര്‍ഗികള്‍ക്ക് നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്‌ 

92 അവരോട് ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങള്‍ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി? 

93 അല്ലാഹുവിനു പുറമെ അവര്‍ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ? 

94 തുര്‍ന്ന് അവരും (ആരാധ്യന്‍മാര്‍) ആ ദുര്‍മാര്‍ഗികളും അതില്‍ ‍(നരകത്തില്‍ ‍) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്‌ 

95 ഇബ്ലീസിന്‍റെ മുഴുവന്‍ സൈന്യങ്ങളും 

96 അവിടെ വെച്ച് അന്യോന്യം വഴക്ക് കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും: 

97 അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ ‍തന്നെയായിരുന്നു 

98 നിങ്ങള്‍ക്ക് ഞങ്ങള്‍ ലോകരക്ഷിതാവിനോട് തുല്യത കല്‍പിക്കുന്ന സമയത്ത്‌ 

99 ഞങ്ങളെ വഴിപിഴപ്പിച്ചത് ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല 

100 ഇപ്പോള്‍ ഞങ്ങള്‍ക്ക് ശുപാര്‍ശക്കാരായി ആരുമില്ല 

101 ഉറ്റ സുഹൃത്തുമില്ല 

102 അതിനാല്‍ ‍ഞങ്ങള്‍ക്കൊന്നു മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എങ്കില്‍ ‍ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു 

103 തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്‌) ഒരു ദൃഷ്ടാന്തമുണ്ട് എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല 

104 തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും 

അദ്ധ്യായം 26 ശുഅറാഅ്

ജിന്നിന്റെ സൃഷ്ടിപ്പ്‌

"തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന് ജിന്നിനെയും അവന്‍ സൃഷ്ടിച്ചു." [അദ്ധ്യായം 55 റഹ്‌ മാൻ 15]

മനുഷ്യ വർഗ്ഗത്തെപ്പോലെ നന്മയും തിന്മയും തിരഞ്ഞെടുക്കുവാൻ സ്വാതന്ത്ര്യമുള്ള ഒരുതരം അദൃശ്യജീവികളാണ് ജിന്നുകൾ. സ്വർഗ്ഗവും നരകവും മനുഷ്യവർഗ്ഗത്തിനെന്നപോലെ ജിന്നു വർഗ്ഗത്തിനുമുള്ളതാണ്. ഈ  രണ്ടു വർഗ്ഗങ്ങളിലേയും തിന്മ ചെയ്യുന്നവരെ പിശാച്‌ അഥവാ ശൈത്വാൻ എന്ന് പറയുന്നു. ഇബ്‌ലീസും ശൈത്വാനും ഒന്ന് തന്നെയാണ്.

© അബ്ദുസ്സലാം സുല്ലമി

വിസർജ്ജന മര്യാദകൾ

നബി (സ) പറഞ്ഞു :

"ശപിക്കപ്പെട്ടവരുടെ പ്രവൃത്തി നിങ്ങള്‍ ചെയ്യരുത്‌. ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയിലും വിശ്രമിക്കുന്ന വഴിയിലും വിസര്‍ജനം നടത്തരുത്‌.'' (മുസ്‌ലിം)

"മൂന്ന്‌ കാര്യങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കുക. കുളക്കടവിലും പൊതുവഴിയിലും തണലിലും നിങ്ങള്‍ വിസര്‍ജിക്കാതിരിക്കുക.'' (അബൂദാവൂദ്‌)

"നിങ്ങളിലൊരാളും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രിക്കുകയും എന്നിട്ടതില്‍ തന്നെ കുളിക്കുകയും ചെയ്യരുത്‌.'' (ബുഖാരി)

"ജനാബത്ത്‌ കുളിക്കായി നിങ്ങളിലാരും കെട്ടിനില്‍ക്കുന്ന വെള്ളം ഉപയോഗിക്കരുത്‌.'' (മുസ്‌ലിം)

നാം കഴിക്കുന്ന ഭക്ഷ്യപാനീയങ്ങള്‍, ദഹനപ്രക്രിയയിലൂടെ ശരീരപോഷണത്തിനും ശാരീരികോര്‍ജത്തിനും ആവശ്യമായവ ശരീരം സ്വീകരിച്ചതിനു ശേഷം ഉപയോഗശൂന്യവും മലിനവുമായ അവശിഷ്‌ടങ്ങള്‍ പുറംതള്ളുന്നു. ആമാശയത്തിലെത്തിയ ഇഷ്‌ടഭോജ്യങ്ങളില്‍ ഒരു ഭാഗം തന്നെയാണ്‌ വിസര്‍ജ്യവസ്‌തുക്കളായി പുറംതള്ളപ്പെടുന്നത്‌. ഏതൊരാളും തന്റെ പരിസരത്തെവിടെയെങ്കിലും തന്റെയോ മറ്റുള്ളവരുടെയോ മലമൂത്രവിസര്‍ജ്യങ്ങള്‍ ദൃഷ്‌ടി-ഘ്രാണ- സ്‌പര്‍ശ പരിധിയില്‍ ഉണ്ടാകുന്നത്‌ ഇഷ്‌ടപ്പെടുകയില്ല. അതുകൊണ്ടാണല്ലോ പരസ്യമായി ഭക്ഷണം കഴിക്കുന്ന മനുഷ്യന്‍ രഹസ്യമായി മാത്രം വിസര്‍ജനം നടത്തുന്നത്‌.

മാലിന്യങ്ങളില്‍ കൂടുതല്‍ രൂക്ഷതയുള്ളത്‌ മുഷ്യന്റെ വിസര്‍ജ്യങ്ങള്‍ തന്നെയാണ്‌. വിസര്‍ജനം ഒരിക്കലും ജനസാന്നിധ്യത്തില്‍ നിര്‍വഹിക്കുകയോ ജനങ്ങള്‍ക്ക്‌ ഉപദ്രവമാകും വിധം പരസ്യപ്പെടുത്തുകയോ ചെയ്യരുത്‌. ജനസഞ്ചാരമുള്ള വഴിയിലോ കുളക്കടവിലോ ആളുകള്‍ വിശ്രമിക്കുന്ന തണല്‍ പ്രദേശത്തോ ഫലവൃക്ഷച്ചുവട്ടിലോ മലമൂത്ര വിസര്‍ജനം ചെയ്‌തത്‌ കാണുമ്പോള്‍, ഏതൊരാള്‍ക്കും അറപ്പുണ്ടാവുക സ്വാഭാവികം.

തനിക്കോ മറ്റുള്ളവര്‍ക്കോ നാശം വരാന്‍ വേണ്ടിയുള്ള ഒരുതരം വിപരീത പ്രാര്‍ഥനയാണ്‌ ശാപമെന്നത്‌. ഈ വിപരീത പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയാണെങ്കില്‍ പരസ്യ വിസര്‍ജനം ചെയ്‌ത വ്യക്തിക്ക്‌ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നതുറപ്പാണ്‌. അത്‌ ഏത്‌ വിധത്തിലായിരിക്കും പ്രായോഗികമാവുക എന്ന്‌ പറയാന്‍ സാധിക്കില്ലെങ്കിലും ശാപം ഫലിക്കുക എന്നതിന്റെ സാധ്യത തന്നെയാണ്‌ ഉദ്ധൃത നബിവചനങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

വഴിയിലും തണലിലും വെള്ളത്തിലും മലമൂത്രവിസര്‍ജനം നടത്തലും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മാലിന്യങ്ങള്‍ കഴുകലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ടാക്കുമെന്നതും തര്‍ക്കമറ്റ കാര്യമാണ്‌. മനുഷ്യന്റെ വിസര്‍ജ്യങ്ങള്‍ പരസ്യമായി ഉപേക്ഷിക്കപ്പെടുക വഴി പ്രാണികള്‍ അവ അന്തരീക്ഷത്തിലും മനുഷ്യന്റെ ശരീരത്തിലും വ്യാപിപ്പിക്കുകയും രോഗസംക്രമണത്തിന്‌ ഇടയാക്കിത്തീര്‍ക്കുകയും ചെയ്യും. ശുദ്ധവായുവും ശുദ്ധവെള്ളവും ഏതൊരു മനുഷ്യന്റെയും മൗലികാവകാശമായിട്ടാണ്‌ ഇസ്‌ലാം കാണുന്നത്‌.

by കെ പി എസ്‌ ഫാറൂഖി 

ആവശ്യത്തിലധികമായാൽ

‘പണം കൂടിയാൽ മനുഷ്യന്റെ സ്വസ്ഥത തകരുമെന്ന് പറയുന്നത്‌ ശരിയാണോ?’

ചോദ്യം കേട്ടപ്പോൾ ‘ഇത്‌ കണ്ടുനോക്കൂ’ എന്ന്  മാത്രം പറഞ്ഞ്‌, അടുത്തു നിൽക്കുന്ന കുട്ടിയെ ഗുരു അരികിലേക്ക്‌ വിളിച്ചു. അവന്റെ കയ്യിലേക്ക്‌ ഒരു ആപ്പിൾ വെച്ചുകൊടുത്തു. ആ കുട്ടി സന്തോഷത്താൽ തുള്ളിച്ചാടിപ്പോകുമ്പോൾ, തിരികെ വിളിച്ച്‌ ഒരാപ്പിൾ കൂടി വെച്ചുകൊടുത്തു. അതോടെ അവന്റെ തുളിച്ചാട്ടം അവസാനിച്ചു. പിന്നെയും തിരികെ വിളിച്ച്‌ വേറെയും ആപ്പിളുകൾ. ഇപ്പോൾ കുഞ്ഞിന്റെ മുഖത്ത്‌ ഒട്ടും സന്തോഷമില്ല. കൈകളിൽ നിന്ന് ആപ്പിൾ വഴുതിപ്പോകുമോ എന്ന ഭയമേയുള്ളൂ! പണത്തിന്റെ പെരുപ്പം മനുഷ്യന്റെ സ്വസ്ഥത തകർക്കുമോ എന്ന ചോദ്യത്തിന്‌ ഇനിയും ഉത്തരങ്ങൾ വേണ്ടിവരില്ല.

ആവശ്യത്തേക്കാൾ കുറച്ചെടുക്കുന്നതാണ്‌ വക്കോളം നിറയ്‌ക്കുന്നതിനേക്കാൾ നല്ലതെന്ന് താവോയുടെ പാഠങ്ങളിലുണ്ട്‌. വക്കോളം നിറയുമ്പോളാണ്‌ കുടിക്കാൻ പ്രയാസം. മുക്കാൽ കപ്പ്‌ മാത്രമുള്ളപ്പോൾ എന്തെളുപ്പം!

ആർട്ട്‌ ഗാലറിയിൽ തൂക്കിയിട്ട ചിത്രങ്ങൾക്കും സന്ദർശകർക്കുമിടയിൽ കുറച്ച്‌ അകലം തീർത്തുവെച്ചിരിക്കും. അതെന്തിനാണ്‌? നമ്മൾ തൊട്ട്‌ അഴുക്കാക്കും എന്നതുകൊണ്ടൊന്നുമല്ല. തൊട്ടരികിൽ നിന്ന് കണ്ടാൽ ചിത്രം ആസ്വദിക്കാനാകില്ല. കുറച്ചകലെ നിൽക്കുമ്പോളാണ്‌ വര വ്യക്തമാകുന്നത്‌. ജീവിതക്കാഴ്ചകൾക്കും ഇത്‌ ബാധകമാണെന്ന് തോന്നുന്നു. സുഖാനന്ദങ്ങളെ വല്ലാതെ പുണരുന്നവർക്ക്‌ അത്‌ പെട്ടെന്ന് മടുപ്പായി മാറുന്നു. അത്രയൊന്നും ജീവിതസുഖങ്ങളെ വാരിപ്പുണരാത്തവർ കുറച്ചൂടെ നന്നായി ജീവിതത്തെ ആസ്വദിക്കുന്നതായി കാണുന്നില്ലേ?

‘വിളമ്പിയത്‌ ഭക്ഷിക്കുക’എന്നൊരു ബൈബിൾ വാക്യമുണ്ട്‌. ലഭിച്ചതിനെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കാനുള്ള പ്രേരണയാണത്‌. ‘നീയെനിക്ക്‌ തന്നതിനോട്‌ എനിക്കെപ്പോഴും ഇഷ്ടമുണ്ടാകേണമേ’യെന്ന് തിരുനബി എപ്പൊഴും പ്രാർഥിച്ചിരുന്നതിന്റെ പൊരുൾ അതാണല്ലോ. ഏറ്റവും കുറച്ച്‌ വിഭവങ്ങളാണെങ്കിലും ഹൃദയസുഖത്തോടെ, പുഞ്ചിരിച്ച്‌ ജീവിക്കാമെന്ന് ആ വലിയജീവിതം കാണിച്ചുതന്നു. പരദേശിയെപ്പോലെ ജീവിച്ചു, പരമദരിദ്രനായി വിടചൊല്ലി.

ഓർക്കണം, ഒരു കാൽ ഭൂമിയിലാകുമ്പോഴും മറ്റേ കാൽ സ്വർഗ ലോകത്തേക്കുള്ള ചുവടിലായിരിക്കേണ്ടവരാണ്‌ നാം.

© PMA ഗഫൂർ

ക്ഷമയുള്ളവർക്കാണ് വിജയം

"വിശ്വസിച്ചവരായ എന്‍റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്‍മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്‌. അല്ലാഹുവിന്‍റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌." [അദ്ധ്യായം 39 സുമർ 10]

തൗഹീദ്‌ അഥവാ ഏകദൈവ വിശ്വാസം അംഗീകരിച്ചവരോട്‌ നന്മ ചെയ്യുവാനും തെറ്റുകൾ വർജ്ജിക്കുവാനും അല്ലാഹു കൽപിക്കുന്നു. അവന്റെ ഭൂമി വിശാലമാണ്. അതിനാൽ തിന്മകൾ ചെയ്തുകൊണ്ട്‌ ഒരു സ്ഥലത്ത്‌ ജീവിക്കേണ്ടി വരുകയാണെങ്കിൽ ആ പ്രദേശം ഉപേക്ഷിച്ച്‌ നന്മ ചെയ്യാൻ പറ്റുന്നിടത്തേക്ക്‌ മാറുക. ക്ഷമയുള്ളവനു മാത്രമേ അല്ലാഹുവിന്റെ നിയമങ്ങൾ പാലിച്ച്‌ ജീവിക്കുവാൻ സാധിക്കുകയുള്ളൂ. ക്ഷമാശീലരെ കാത്തിരിക്കുന്നത്‌ വമ്പിച്ച പ്രതിഫലങ്ങളാണ്.

© അബ്ദുസ്സലാം സുല്ലമി

റബ്ബിന്റെ ഔദാര്യം

"തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരോട് ഔദാര്യമുള്ളവന്‍ തന്നെയാകുന്നു. പക്ഷെ അവരില്‍ അധികപേരും നന്ദികാണിക്കുന്നില്ല."
[അദ്ധ്യായം 27 നംല് 73

ശിക്ഷ താമസിപ്പിക്കുക, ചിലരെ ഭൗതിക ലോകത്ത്‌ ശിക്ഷിക്കാതിരിക്കുക, അല്ലാഹുവിനെ നിഷേധിച്ചിട്ടും ഭൗതിക സുഖങ്ങൾ നൽകുക തുടങ്ങിയവയൊക്കെയാണ് റബ്ബിന്റെ ഔദാര്യം  കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

© അബ്ദുസ്സലാം സുല്ലമി

പരിഗണന ലഭിക്കണമെങ്കിൽ

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യന്‍ സകലവഴികളും അവലംബിച്ചേക്കും. ഭൌതികവും ദ്രിശ്യവുമായ എല്ലാ വഴികളും അടഞ്ഞതായി കണ്ടാല്‍ ചില അവിവേകികള്‍ ജീവനോടുക്കിയേക്കും. എന്നാല്‍ ഒരു ദൈവവിശ്വാസി പ്രയാസങ്ങളില്‍ നിന്നും രക്ഷനേടാന്‍ എന്ത്ചെയ്യും? താന്‍ വിശ്വസിക്കുന്ന ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഈ സമര്‍പ്പണം വിശ്വാസിക്ക് പ്രതീക്ഷയും പ്രത്യാശയും പ്രദാനം ചെയ്യുന്നു. അപ്പോള്‍ ഒരു വിശ്വാസിയില്‍ ആദ്യാന്ത്യമുണ്ടാകുന്ന വിനയത്തിന്റെയും ആരാധനയുടെയും ഭാവമാകുന്നു ദുആ അഥവാ പ്രാര്‍ത്ഥന. അത് കൊണ്ട് തന്നെ പ്രാര്‍ത്ഥന ഇല്ലാത്ത ആരാധനയില്ല. പ്രവര്‍ത്തനമില്ലാതെ പ്രാര്‍ത്ഥന കൊണ്ട് മാത്രം പ്രയോജനവുമില്ല. പ്രവര്‍ത്തനവും പ്രാര്‍ഥനയും പരസ്പര പൂരകങ്ങളാണ്. അഹങ്കാരികള്‍ യാതൊരു ആരാധനയും ചെയ്യുന്നവരല്ല. പ്രാര്‍ഥിക്കാതിരിക്കുന്നത് അഹങ്കാരമാണ്. പ്രാര്‍ത്ഥനക്കര്ഹനായ നാഥനോട് പ്രാര്‍ഥിക്കാത്തവര്‍ നരകത്തില്‍ നിന്ദ്യരായി പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ്. "നിങ്ങളുടെ നാഥന്‍ പറഞ്ഞിരിക്കുന്നു, നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുവിന്‍. നിങ്ങള്‍ക്ക് ഞാന്‍ ഉത്തരം ചെയ്യാം. എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നവരാരോ അവര്‍ നിന്ദ്യരായി ആളിക്കത്തുന്ന നരകത്തില്‍ പ്രവേശിക്കുന്നതാണ്." [40:60]

പ്രാര്‍ഥിച്ചാലും ഇല്ലെങ്കിലും വിധി എന്താണോ അതുപോലെ സംഭവിക്കുമെന്ന് സമാശ്വസിച്ചു പ്രാര്‍ഥിക്കാതിരിക്കല്‍ ശരിയാണോ? അതല്ല, വിധിയില്‍ വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നതോടൊപ്പം പ്രാര്‍ഥിക്കുകകൂടി ചെയ്യേണ്ടതുണ്ടോ? ഇതില്‍ ഏതാണ് ഉത്തമം എന്ന വിഷയം പൂര്‍വികന്മാര്‍ ചര്‍ച്ച ചെയ്യുകയും 'പ്രാര്‍ഥിക്കണം' എന്നതിനാണ് തെളിവുകളുടെ പിന്‍ബലവും പ്രാധാന്യവും എന്ന് അവര്‍ കണ്ടെത്തുകയും ചെയ്തു. ഉത്തരം കിട്ടിയാലും ഇല്ലെങ്കിലും അല്ലാഹുവിന്റെ കല്പന അനുസരിക്കലായതിനാല്‍ പ്രാര്‍ത്ഥനക്ക് പ്രതിഫലവും ലഭിക്കുന്നതാണ്. എത്ര യോഗ്യനായിരുന്നാലും പ്രാര്‍ത്ഥനയില്ലെങ്കില്‍ അല്ലാഹു പരിഗണിച്ചു കൊള്ളണമെന്നില്ല. ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നവരെയാണ് അല്ലാഹു പരിഗണിക്കുക. അല്ലാഹു പറയുന്നു : "നബിയെ, പറയുക : നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്? എന്നാല്‍ നിങ്ങള്‍ നിഷേധിച്ചുതള്ളിയിരിക്കുകയാണ്. അതിനാല്‍ ശിക്ഷ അനിവാര്യമായിരിക്കും." [25 :77]

© സി പി ഉമര്‍ സുല്ലമി