ഒരു ആയത്തെങ്കിലും!

അബ്ദുല്ല ഇബ്‌നുഅംറ് ബ്‌നുൽആസ്(റ) ൽനിന്ന് നിവേദനം: റസൂൽ(സ) പഖ്യാപിച്ചു:

"ഒരു ആയത്തെങ്കിലും എന്നിൽ നിന്ന് നിങ്ങൾ മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുവീൻ.  എന്റെ പേരിൽ മനപൂർവ്വം കളവ് പറയുന്നവനാരോ, അവൻ തന്റെ ഇരിപ്പിടം നരകത്തിൽ ഒരുക്കികൊള്ളട്ടെ."  (ബുഖാരി)


അബൂഉമാമ(റ) ൽനിന്ന് നിവേദനം:  റസൂൽ(സ) പറഞ്ഞു:

"നിശ്ചയം അല്ലാഹുവിന്റെ മലക്കുകളും ആകാശ ഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും മത്സ്യവുംകൂടി ജനങ്ങൾക്ക് നൻമ പഠിപ്പിച്ച് കൊടുക്കുന്നവർക്ക് വേണ്ടി പ്രർത്ഥിക്കുന്നതാണ്." (തുർമുദി)

ഇബ്‌നുമസ്ഊദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു :

"നമ്മുടെ പക്കൽനിന്ന് വല്ലതും കേട്ടു പഠിക്കുകയും കേട്ടത് പോലതന്നെ പ്രബോധനം ചെയ്യുകയും ചെയ്ത വ്യക്തിയെ അല്ലാഹു പ്രകാശിപ്പിക്കട്ടെ (അനുഗ്രഹിക്കട്ടെ). എത്ര മുബല്ലഗാണ് (പഠിച്ചവരിൽ നിന്ന് കേട്ട് മനസിലാക്കിയവൻ) നേരിൽകേട്ട് മനസിലാക്കിയവരേക്കാൾ നന്നായി പഠിച്ചിട്ടുള്ളത്."  (തിർമുദി )

അബൂഹുറൈറ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:

"ആരോടെങ്കിലും ഒരു കാര്യത്തെ സംബന്ധിച്ചു ചോദിക്കപ്പെട്ടു. എന്നിട്ടവനത് മറച്ചുവെച്ചു. എങ്കിൽ അന്ത്യദിനത്തിൽ അവന് തീയാലുള്ള കടിഞ്ഞാണിടപ്പെടും."  (അബൂദാവൂദ്)

  റസൂൽ(സ) അരുൾ ചെയ്തു:

"അല്ലാഹുവിന്റെ  പ്രീതി നേടാനുതകുന്ന ജ്ഞാനം വല്ലവനും പഠിച്ചു, അവനത് പഠിച്ചതോ ഐഹിക നന്മ ഉദ്ദേശിച്ച്‌ കൊണ്ട് മാത്രമാണുതാനും. എങ്കിൽ അന്ത്യദിനത്തിൽ അവന് സ്വർഗ്ഗത്തിന്റെ  വാസനപോലും എത്തിക്കുകയില്ല (അഥവാ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.)" (അബൂദാവൂദ്)

അബ്ദുല്ല ഇബനുഅംറ് ബ്‌നുൽആസ്(റ) വിൽനിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു:

"അല്ലാഹു വിജ്ഞാനത്തെ ഒറ്റയടിക്ക് മനുഷ്യനിൽനിന്ന് എടുത്തുകളയുകയില്ല. പിന്നെയൊ പണ്ഢിതൻമാരുടെ മരണം മുഖേനയാണ് ജ്ഞാനത്തെ അവൻ എടുത്തുകളയുന്നത്. അവസാനം ഒരു പണ്ഡിതനും അവശേഷിക്കാത്ത കാലം വരുമ്പോൾ ചില മൂഢന്മാരെ മനുഷ്യർ നേതാക്കളാക്കിവെക്കും. എന്നിട്ട് മതനടപടികളെ സംബന്ധിച്ച് അവരോട് ചോദിക്കപ്പെടും യാതൊരു വിവരവുമില്ലാതെ അവരതാ മറുപടി നല്കുന്നു. തദ്വാരാ അവർ സ്വയം വഴി തെറ്റുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്യുന്നു." (മുത്തഫഖുൻ അലൈഹി )

© റിയാളുസ്വാലിഹീൻ