"സ്വത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന് അലങ്കാരങ്ങളാകുന്നു. എന്നാല്‍ നിലനില്‌ക്കുന്ന സല്‍ക്കര്‍മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‌കുന്നതും.'' [അദ്ധ്യായം 18 കഹ്ഫ് 46]
🔹'നിലനില്‍ക്കുന്ന സല്‍ക്കര്‍മങ്ങള്‍' എന്ന് അര്‍ഥം നല്‌കിയിട്ടുണ്ടെങ്കിലും `കര്‍മങ്ങള്‍' എന്ന് ഖുര്‍ആന്‍ ഈ ആയത്തില്‍ പ്രയോഗിച്ചിട്ടില്ല. വല്‍ബാഖിയാതുസ്സ്വാലിഹാതു എന്നേ പറഞ്ഞിട്ടുള്ളൂ. അഥവാ `നീണ്ടുനില്‌ക്കുന്ന നന്മകള്‍'. അതെ. നന്മകള്‍, നീണ്ടുനില്‌ക്കുന്ന നന്മകള്‍. അതു മാത്രമാണീ ജീവിതത്തിന്റെ സമ്പാദ്യം. സ്വത്തും സന്താനങ്ങളും `അലങ്കാരം' മാത്രമാണെന്ന് അല്ലാഹു ഓര്‍മപ്പെടുത്തുന്നു. അലങ്കാരങ്ങള്‍ എല്ലാ കാലത്തേക്കുമുള്ളതല്ല. അല്‌പനേരത്തേക്കുള്ളതാണ്. പുതിയ ഷോപ്പിന് മുന്നില്‍ അലങ്കാരങ്ങള്‍ കെട്ടിത്തൂക്കാറുണ്ട്. നിറവെളിച്ചങ്ങളും അരങ്ങുകളുമൊക്കെ. ഒന്നോ രണ്ടോ ദിവസമേ അതവിടെ കാണൂ. പിന്നെ എടുത്തുമാറ്റുന്നു. അതാണ് അല്ലാഹുവും പറഞ്ഞത്.
നന്മകളെക്കുറിച്ച വീണ്ടുവിചാരമാണ് ഓരോ ദിവസവും നമ്മിലുണ്ടാകേണ്ടത്. "ഇത്രകാലം ജീവിച്ചിട്ടും എന്താണ് സമ്പാദ്യം?" എന്ന് നമ്മള്‍ നമ്മളോടു തന്നെ ചോദിച്ച് നെടുവീര്‍പ്പിടാറുണ്ട്. ആര്‍ക്കുള്ള സമ്പാദ്യത്തെക്കുറിച്ചാണ് ഈ ചോദ്യം? കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടിയുള്ള സമ്പാദ്യത്തെ കുറിച്ച്! അല്ലാഹു ഓര്‍മപ്പെടുത്തുന്നത് മറ്റൊരു സമ്പാദ്യത്തെ കുറിച്ചാണ്. "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നാളേക്കു വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്‌തിട്ടുള്ളതെന്ന് ഓരോരുത്തരും നോക്കട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മജ്ഞാനമുള്ളവനാകുന്നു, അല്ലാഹു." [അദ്ധ്യായം 59 ഹഷ്‌ർ 18]
By പി എം എ ഗഫൂർ