നീതിക്ക്‌ വേണ്ടി നിലകൊള്ളുക

സ്നേഹവും വെറുപ്പും ഒരുപോലെ അനീതിക്ക്‌ പ്രേരകമാകാറുണ്ട്‌. സ്നേഹം പലരേയും സ്വജനപക്ഷപാതത്തിലേക്ക്‌ നയിക്കുന്നു. പലരും ബന്ധുമിത്രാതികളെ പരിധിവിട്ട്‌ സഹായിക്കുന്നു. അവർക്ക്‌ അർഹതയില്ലാത്തത്‌ അവർക്ക്‌ ലഭ്യമാക്കാൻ വേണ്ടി ശ്രമിക്കുന്നു. ഭരണാധികാരികളിലും ഉദ്യോഗസ്ഥരിലും  ഇത്‌ ഏറെ പ്രകടമാണ്. വെറുപ്പും ശത്രുതയുമുള്ളവരോട്‌ അനീതി കാണിക്കുന്നതിൽ തെറ്റില്ലെന്നാണ് മിക്കവരും കരുതുന്നത്‌. എന്നാൽ ഇസ്‌ലാം അതിനെ വിലക്കുന്നു. അല്ലാഹു പറയുന്നു : "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു." [അദ്ധ്യായം 5 മാഇദ 8]

നീതിക്ക്‌ വിരുദ്ധമായ നിലപാട്‌ സ്വീകരിക്കാൻ വേണ്ടി പ്രകോപനമോ പ്രലോഭനമോ ഉണ്ടായാലും വിശ്വാസികൾ വഴങ്ങാൻ പാടില്ല. അല്ലാഹുവാണ് ജനങ്ങളെ വിവിധ അവസ്ഥകളിലാക്കുന്നത്‌. അവരുടെ പ്രശ്നങ്ങൾ ഏറ്റവും അറിയുന്നവനും അവരെ ഏതു വിധത്തിലും സഹായിക്കാനും ശിക്ഷിക്കാനും കഴിയുന്നവനുമാണ് അല്ലാഹു. അതിനാൽ അല്ലാഹുവിന്റെ വിധിവിലക്കുകൾ മറികടന്ന് ആരേയും സഹായിക്കുന്നതിന്ന് ന്യായമില്ല.

✍ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി