"തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയില്ല.
അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: 'ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!' അവര്‍ പറയും: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്‍മാരെയും പ്രമുഖന്‍മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്‍പിക്കുകയും ചെയ്യണമേ' (എന്നും അവര്‍ പറയും.)" [അദ്ധ്യായം 33 അഹ്സാബ് 64 - 68]
നേതാക്കന്മാരേയും മഹാന്മാരേയും പണ്ഡിതന്മാരേയുമൊന്നും അന്ധമായി അനുകരിക്കാനോ നിരുപാധികം അനുസരിക്കാനോ പാടില്ല. നീതിയിലും സത്യത്തിലും മാത്രമേ അവരെ അനുസരിക്കേണ്ടതുള്ളൂ. സാധാരണക്കാരെ വഴിതെറ്റിക്കുന്നത് മിക്കസന്ദർഭങ്ങളിലും ഈ വിഭാഗക്കാരാണ്. അല്ലാഹു ആരേയും വഴി തെറ്റിക്കുന്നില്ല. അവൻ മനുഷ്യനെ നിർബന്ധിതരായ നിലക്ക് നന്മയിലോ തിന്മയിലോ നയിക്കുന്നുമില്ല. അതിനാൽ നരകപ്രവേശനത്തിനുള്ള കാരണം അല്ലാഹുവിന്റെ വിധിയല്ല. മറിച്ച് മനുഷ്യരുടെ നിഷേധമാണ് കാരണമെന്ന് പരലോകത്ത് വെച്ച് മനുഷ്യൻ സമ്മതിക്കുന്ന രംഗമാണ് മേൽ സൂക്തങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.
© അബ്ദുസ്സലാം സുല്ലമി