സൂക്ഷമതയുള്ളവരാകാൻ

"അറബിയില്‍ പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമായി നാം ഇതിനെ (ഖുർആനിനെ) അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ നാം താക്കീത് വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. അവര്‍ സൂക്ഷ്മതയുള്ളവരാകുകയോ, അവര്‍ക്ക് ബോധമുളവാക്കുകയോ ചെയ്യുന്നതിനുവേണ്ടി." [അദ്ധ്യായം 20 ത്വാഹ 113]

നബി (സ) അറബിയായിരുന്നതുകൊണ്ടും അദ്ദേഹം ആദ്യമായി അഭിമുഖീകരിക്കുന്നത്‌ അറബികളെ ആയതുകൊണ്ടും ഖുർആൻ അറബി ഭാഷയിലായിത്തീർന്നു. അറബി ഭാഷയിലാണെങ്കിലും ഖുർആന്റെ ശൈലിയും വിവരണ രീതിയും മറ്റ്‌ അറബി ഗ്രന്ഥങ്ങളിൽ നിന്നും തികച്ചും വേറിട്ടു നിൽക്കുന്നു. മനുഷ്യഹൃദയത്തെ തട്ടിയുണർത്താനുള്ള അതിന്റെ കഴിവ്‌ അനിതരസാധാരണമത്രെ. അതിന്റെ ഭാഷയും സാഹിത്യവും പരിചയമുള്ളവർക്കേ അതിന്റെ സവിശേഷത ആസ്വദിക്കുവാൻ കഴിയൂ.

ഖുർആൻ പഠിക്കുകയും ഗ്രഹിക്കുകയും ചെയ്യുകവഴി രണ്ടിലൊരു ഗുണം കൈവരാതിരിക്കില്ല. ചുരുങ്ങിയപക്ഷം പാപങ്ങളും അക്രമങ്ങളും വിട്ടൊഴിഞ്ഞു സൂക്ഷിച്ചു നടക്കുവാനുള്ള മനസ്ഥിതി ഉളവാകും. അല്ലെങ്കിൽ കുറേക്കൂടി മുന്നോട്ടുപോയി തന്റെ കടമകൾ നിർവ്വഹിക്കുവാനും സൽകർമ്മനിരതരായിരിക്കുവാനുള്ള ബോധവും തന്റേടവും ഉണ്ടായിത്തീരും.

✍അമാനി മൗലവി