സഹായം അടുത്തുണ്ട്‌

അല്ലാഹുവിന്റെ സഹായത്തെ സംബന്ധിച്ചും സത്യവിശ്വാസികൾക്കുള്ള രക്ഷയേയും വിജയത്തേയും സംബന്ധിച്ചും അല്ലാഹുവിന്റെ വാഗ്ദാനവും സന്തോഷവാർത്തയും ഖുർആനിന്റെ വരികൾക്കിടയിലൂടെ കാണാൻ കഴിയും. "വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയായിരിക്കുന്നു." [അദ്ധ്യായം 30 റൂം 47]. "നമ്മുടെ മേലുള്ള ഒരു ബാധ്യത എന്ന നിലയില്‍ നാം വിശ്വാസികളെ രക്ഷപ്പെടുത്തുന്നു." [അദ്ധ്യായം 10 യൂനുസ്‌ 103]. "വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു." [അദ്ധ്യായം 2 ബഖറ 257] തുടങ്ങിയ വചനങ്ങൾ അവയിൽ ചിലതാണ്.

പ്രവാചകനും വിശ്വാസികളും ഒന്നടങ്കം ഭയവിഹ്വലരായി എപ്പോഴാണ് അല്ലാഹുവിന്റെ സഹായം ലഭിക്കുകയെന്ന് വ്യാകുലപ്പെട്ട സന്ദർഭത്തിൽ അല്ലാഹു അറിയിക്കുന്നത്‌ ഇങ്ങനെയാണ് : "അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്‌." [അദ്ധ്യായം 2 ബഖറ 214].

മേൽ സൂചിപ്പിച്ച വചനങ്ങളിലെല്ലാം അല്ലാഹുവിന്റെ കടമയും കർത്തവ്യവുമാണ് സത്യവിശ്വാസികളെ സഹായിക്കൽ എന്നുണർത്തിയതിനു പുറമേ അതെന്നെന്നും നിർവ്വഹിക്കപ്പെടുന്നൊരു കരാറായി നിലകൊള്ളുകയും ചെയ്യുന്നു.

✍അബ്ദുൽ അലി മദനി