ഓർക്കാപ്പുറത്തായിരിക്കും ശിക്ഷകൾ വരുന്നത്‌

"ഏതൊരു നാട്ടില്‍ നാം പ്രവാചകനെ അയച്ചപ്പോഴും അവിടത്തുകാരെ ദുരിതവും കഷ്ടപ്പാടും കൊണ്ട് നാം പിടികൂടാതിരുന്നിട്ടില്ല. അവര്‍ വിനയമുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്‌. പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത് സൌഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും ദുരിതവും സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്‌. അപ്പോള്‍ അവരറിയാതെ പെട്ടെന്ന് നാം അവരെ പിടികൂടി." [അദ്ധ്യായം 7  അഅ്റാഫ്‌ 94,95]

🔹പ്രവാചകന്മാർ സത്യത്തിലേക്ക്‌ ക്ഷണിക്കുമ്പോൾ എതിർപ്പും നിഷേധവും കൂടാതെ ഒരു സമുദായവും അത്‌ സ്വീകരിക്കാൻ തയ്യാറാകില്ല. പക്ഷേ, അക്കാരണത്താൽ അല്ലാഹു ഒരു സമുദായത്തെയും ശിക്ഷിച്ചു നശിപ്പിക്കുക പതിവില്ല. ആദ്യം അവനിൽ വിനയവും താഴ്മയും ഉണ്ടാക്കിത്തീർക്കുവാൻ വേണ്ടി അല്ലാഹു അവരുടെ ദേഹങ്ങളിലോ ധനത്തിലോ വല്ല കഷ്ടപ്പാടുകളും വഴി പരീക്ഷണം നടത്തും. അതിൽനിന്നും അവർ പാഠം പഠിക്കാത്തപ്പോൾ തൽസ്ഥാനത്ത്‌  അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും നൽകി പരീക്ഷണം നടത്തും. ഈ അവസരത്തിൽ നന്ദിക്കു പകരം നന്ദികേടും ധിക്കാരവുമായിരിക്കും അവരിൽ നിന്ന് പ്രകടമാവുക. 'സുഖദു:ഖങ്ങൾ നമുക്ക്‌ മാത്രമല്ല മുമ്പുള്ളവർക്കും ഉണ്ടാകാറുള്ളതാണ്, അത്‌ ലോകപ്രകൃതിയാണ്, അല്ലാതെ നമുക്ക്‌ പ്രത്യേകമായുള്ളതൊന്നുമല്ല' എന്നൊക്കെയായിരിക്കും അവർ പറയുക. ചുരുക്കത്തിൽ തിന്മ ബാധിച്ചാലും നന്മ ബാധിച്ചാലും അതിൽനിന്ന് പാഠം പഠിക്കുകയില്ല. അങ്ങനെ അഭിവൃദ്ധിയിലും സന്തോഷത്തിലും വിഹരിച്ചുകൊണ്ടിരിക്കെയായിരിക്കും ഓർക്കാപ്പുറത്ത്‌ അവർക്ക്‌ പെട്ടെന്ന് ശിക്ഷകൾ വന്നു ഭവിക്കുന്നത്‌. അപ്പോൾ ഖേദിക്കും, പക്ഷേ ഫലമുണ്ടാകുകയില്ല എന്നൊക്കെയാണ് അല്ലാഹു പറഞ്ഞതിന്റെ സാരം.

✍അമാനി മൗലവി