അല്ലാഹുവിനെ ഭയപ്പെടുന്നവർ

"തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌." [അദ്ധ്യായം 67 മുൽക്ക്‌ 12]

🔹അല്ലാഹുവിനെ അങ്ങോട്ടു കാണുന്നില്ലെങ്കിലും അവൻ ഇങ്ങോട്ട്‌ കാണുന്നുവെന്ന ബോധത്തോടെ വർത്തിക്കുക. സ്വകാര്യജീവിതത്തിലും ബാഹ്യജീവിതത്തിലും ഒരുപോലെ സൂക്ഷ്മത പാലിക്കുക. ജനബോധ്യത്തിനും കീർത്തിക്കും വേണ്ടി പ്രവർത്തിക്കാതിരിക്കുക. അല്ലാഹുവിനേയും അവന്റെ ശിക്ഷയേയും കണ്മുമ്പിൽ കണ്ടാലേ വിശ്വസിക്കൂ എന്നു ശഠിക്കാതെ ലക്ഷ്യദൃഷ്ടാന്തങ്ങൾ മുഖേന യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി ഭയഭക്തിയോടെ ജീവിക്കുക മുതലായവയാണ് അദൃശ്യമായ നിലയിൽ റബ്ബിനെ ഭയപ്പെടുന്നതിന്റെ ലക്ഷണങ്ങൾ.

അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലും ലഭിക്കാനില്ലാത്ത ആ മഹാദിനത്തിൽ അവൻ തണൽ നൽകി രക്ഷിക്കുന്ന ഏഴു കൂട്ടരെപ്പറ്റി വിവരിക്കുന്ന പ്രസിദ്ധമായ ഹദീസിൽ നബി (സ) എണ്ണിയിട്ടുള്ള രണ്ടുകൂട്ടർ ഇവരാകുന്നു : 1) സ്ഥാനമാനവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ (ദുർവ്വൃത്തിക്കായി) ക്ഷണിച്ചപ്പോൾ 'ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു ' എന്നുപറഞ്ഞു ഒഴിഞ്ഞുമാറിയവൻ. 2) വല്ല ദാനധർമ്മവും ചെയ്യുമ്പോൾ വലത്തേ കൈ ചിലവഴിച്ചത്‌ ഇടത്തേ കൈ അറിയാത്തവണ്ണം ചിലവഴിക്കുന്ന - അത്രയും രഹസ്യമായി ധർമ്മം ചെയ്യുന്ന - മനുഷ്യൻ. [ബുഖാരി, മുസ്‌ലിം]

✍അമാനി മൗലവി