വിശുദ്ധ ഖുര്‍ആനില്‍ ഇരുപത്തഞ്ചോളം പ്രവാചകന്മാരുടെ പരാമര്‍ശം വന്നിട്ടുണ്ട്. അതില്‍ ഒരു പ്രവാചകനും അല്ലാഹുവിങ്കലേക്ക് ആരെയും തവസ്സുലാക്കി പ്രാര്‍ഥിച്ചിട്ടില്ല. നിത്യജീവിതത്തില്‍ ചൊല്ലേണ്ട നിരവധി പ്രാര്‍ഥനകള്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു മഹാനെ തവസ്സുലാക്കിക്കൊണ്ട് ഒരു പ്രാര്‍ഥനയും നബി(സ) പഠിപ്പിച്ചിട്ടില്ല. അല്ലാഹുവോട് നേര്‍ക്കുനേരെ പ്രാര്‍ഥിക്കണം എന്നാണ് അല്ലാഹുവും റസൂലും നമ്മോട് കല്‌പിച്ചിട്ടുള്ളതും. അല്ലാഹു പറയുന്നു: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. നിങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‌കാം'' (മുഅ്‌മിന്‍ 60). "എന്റെ അടിമകള്‍ താങ്കളോട് എന്നെപ്പറ്റി ചോദിച്ചാല്‍ ഞാനവര്‍ക്ക് ഏറ്റവും അടുത്തവനാണെന്നു പറയുക. എന്നോട് വിളിച്ചു പ്രാര്‍ത്ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‌കുന്നതാണ്." (അല്‍ബഖറ 186). "നാം അവന്റെ കണ്‌ഠനാഡിയെക്കാള്‍ അവനോട് അടുത്തവനാകുന്നു.'' (ഖാഫ് 16)
അല്ലാഹുവോട് മാത്രമേ അഭൗതികമായ നിലയില്‍ സഹായം തേടുകയുള്ളൂ എന്ന് ഒരു മുസ്‌ലിം നമസ്‌കാരത്തില്‍ പലതവണ ആവര്‍ത്തിച്ചു അല്ലാഹുവോട് കരാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: "നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു'' (ഫാതിഹ 5). മേല്‍വചനം വ്യാഖ്യാനിച്ച് കോഴിക്കോട് വലിയ ഖാസി എഴുതിയത് ശ്രദ്ധിക്കുക: "അവനോട് മാത്രമേ പ്രാര്‍ഥിക്കാനും പാടുള്ളൂ. സഹായം തേടുന്നതുകൊണ്ട് പ്രാര്‍ഥനയാണ് ഉദ്ദേശം'' (അല്‍ബയാന്‍, പേജ് 5). എ പി വിഭാഗം സുന്നികളുടെ നേതാവായിരുന്ന കെ വി എം പന്താവൂര്‍ മുസ്‌ലിയാരുടെ പരിഭാഷ ശ്രദ്ധിക്കുക: "അവനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ. അവനോട് മാത്രമേ സഹായമര്‍ഥിക്കാവൂ എന്ന് ഈ സൂക്തം മനുഷ്യനെ പഠിപ്പിച്ചു.'' (ബയാനുല്‍ഖുര്‍ആന്‍ 124)
✍പി കെ മൊയ്തീൻ സുല്ലമി