ഐഹികജീവിതം നമ്മെ വഞ്ചിച്ചു കളയുന്നത്‌

ഐഹിക ജീവിതം നമ്മെ വഞ്ചിച്ചു കളയുന്നത്‌ പലവിധത്തിലാകാമെന്ന് വിശുദ്ധ ഖുർആനിലെ വിവിധ സൂക്തങ്ങളിൽ നിന്ന് മനസ്സിലാക്കാം.

ഒന്ന് : ഇഹലോകത്തെ നേട്ടങ്ങൾ തന്നെയാണ് സർവ്വപ്രധാനമെന്ന് വിചാരിച്ച്‌ പരലോകശിക്ഷയെക്കുറിച്ചുള്ള അല്ലാഹുവിന്റെ മുന്നറിയിപ്പുകൾ അവഗണിക്കുകയും പരലോകമോക്ഷത്തിനു ഉതകുന്ന മതാധ്യാപനങ്ങളെ പുച്ഛിച്ചു തള്ളുകയും ചെയ്യുക. "(അവരോട്‌) പറയപ്പെടും: നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത് നിങ്ങള്‍ മറന്നത് പോലെ ഇന്ന് നിങ്ങളെ നാം മറന്നുകളയുന്നു. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. നിങ്ങള്‍ക്ക് സഹായികളാരും ഇല്ലതാനും. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്‌. ആകയാല്‍ ഇന്ന് അവര്‍ അവിടെ നിന്ന് പുറത്തയക്കപ്പെടുന്നതല്ല. അവരോട് പ്രായശ്ചിത്തം ആവശ്യപ്പെടുകയുമില്ല." [അദ്ധ്യായം 45 ജാഥിയ 34,35]

രണ്ട്‌ : സമ്പത്തിലും പ്രതാപത്തിലും മതിമറന്ന് സ്രഷ്ടാവും അനുഗ്രഹദാതാവുമായ അല്ലാഹുവിനെത്തന്നെ വിസ്മരിക്കുക. "മനുഷ്യാ, ഉദാരനായ നിന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്‌? നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍. അല്ല; പക്ഷെ, പ്രതിഫല നടപടിയെ നിങ്ങള്‍ നിഷേധിച്ചു തള്ളുന്നു." [അദ്ധ്യായം 82 ഇൻഫിത്വാർ 6 - 9]

മൂന്ന് : സമ്പത്തും പ്രതാപവും ആരോഗ്യവും ഉള്ളതുകൊണ്ട്‌ മരണത്തെപ്പറ്റി ചിന്തിക്കാൻ മറന്നുപോവുകയും ദുനിയാവിൽ സ്ഥിരമായി ജീവിച്ചുകളയാമെന്ന വ്യാമോഹമുണ്ടാവുകയും ചെയ്യുക. "കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌. അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു. നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും." [അദ്ധ്യായം 104 ഹുമസ 1 - 4]

📖ശബാബ്‌